സംസ്ഥാനത്തെ സ്റ്റേറ്റ് ക്യാരിയേജുകള്‍, ഓട്ടോറിക്ഷ, ക്വാഡ്രിസൈക്കിള്‍, ടാക്‌സി എന്നിവയുടെ നിരക്കുകള്‍ പരിഷ്‌ക്കരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പുതുക്കിയ നിരക്കുകള്‍ മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് സിറ്റി / ടൗണ്‍ / സിറ്റി സര്‍ക്കുലര്‍ / സിറ്റി ഷട്ടില്‍ ഉള്‍പ്പെടെയുള്ള ഓര്‍ഡിനറി / മൊഫ്യൂസില്‍ സര്‍വീസുകളുടെ മിനിമം നിരക്ക് 8 രൂപയില്‍ നിന്നും 10 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു.

സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ നിരക്ക് 10 രൂപയില്‍ നിന്നും 12 രൂപയും, ഫാസ്റ്റ് പാസ്സഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസ്സഞ്ചര്‍ സര്‍വീസുകള്‍ 14 രൂപയില്‍ നിന്നും 15 രൂപയും സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ 20 രൂപയില്‍ നിന്നും 22 രൂപയുമായി പുതുക്കി നിശ്ചയിച്ചു.

എക്‌സ്പ്രസ്സ്, സൂപ്പര്‍ എക്‌സ്പ്രസ്സ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്സ്, സൂപ്പര്‍ ഡീലക്‌സ് / സെമീ സ്ലീപ്പര്‍ സര്‍വീസുകള്‍, ലക്ഷ്വറി / ഹൈടെക് ആന്റ് എയര്‍കണ്ടീഷന്‍ സര്‍വീസുകള്‍, സിംഗിള്‍ ആക്‌സില്‍ സര്‍വീസുകള്‍, മള്‍ട്ടി ആക്‌സില്‍ സര്‍വീസുകള്‍, ലോ ഫ്‌ളോര്‍ എയര്‍കണ്ടീഷന്‍ സര്‍വീസുകള്‍ എന്നിവയുടെ നിലവിലെ നിരക്ക് തുടരും.

ലോ ഫ്‌ളോര്‍ നോണ്‍ എയര്‍കണ്ടീഷന്‍ സര്‍വീസുകളുടെ നിലവിലെ നിരക്കായ 13 രൂപയില്‍ നിന്നും 10 രൂപയായി കുറച്ചു. എ സി സ്ലീപ്പര്‍ സര്‍വീസുകള്‍ക്ക് മിനിമം നിരക്ക് 130 രൂപയായും നിശ്ചയിച്ചു.

ഒരു മാസത്തേക്കോ ഒന്നിലധികം മാസങ്ങളിലേക്കോ സ്ഥിരം യാത്രക്കാര്‍ക്ക് പൊതുനിരക്കിന്റെ 30 ശതമാനം വരെ ഇളവു നല്‍കിക്കൊണ്ട് സീസണ്‍ ടിക്കറ്റുകള്‍ അനുവദിക്കാനുള്ള അധികാരം കെ എസ് ആര്‍ ടി സിക്കായിരിക്കും. ചാര്‍ജ്ജ് സംബന്ധമായ മറ്റെല്ലാ നിബന്ധനകളും മുന്‍ ഉത്തരവ് പ്രകാരം തുടരുന്നതായിരിക്കും.

വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് സംബന്ധിച്ച വിഷയം പഠിക്കുന്നതിനായി ഒരു കമ്മീഷനെ നിയോഗിക്കാനും തീരുമാനിച്ചു.

ഓട്ടോറിക്ഷകള്‍ക്ക് മിനിമം ചാര്‍ജ്ജ് 30 രൂപ (1.5 കിലോമീറ്റര്‍ വരെ) മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കി.മീറ്ററിനും 15 രൂപ നിരക്കില്‍ ഈടാക്കാവുന്നതാണ്. (ഓരോ നൂറു മീറ്ററിനും 1.50 രൂപ നിരക്കില്‍).

ക്വാഡ്രിസൈക്കിളുകള്‍ക്ക് മിനിമം ചാര്‍ജ്ജ് 35 രൂപ (1.5 കി.മീറ്റര്‍ വരെ) മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കി.മീറ്ററിനും 15 രൂപ നിരക്ക് ഈടാക്കാവുന്നതാണ്. (ഓരോ നൂറു മീറ്ററിനും 1.50 രൂപ നിരക്കില്‍).

ഡ്രൈവര്‍ ഉള്‍പ്പെടെ 7 യാത്രക്കാര്‍ക്കു വരെ സഞ്ചരിക്കാവുന്ന, 1500 സി സി ക്കു താഴെയുള്ള മോട്ടോര്‍ ക്യാബുകള്‍ക്ക് (ടൂറിസ്റ്റ്, സാധാരണ മോട്ടോര്‍ക്യാബുകള്‍ ഉള്‍പ്പെടെ) മിനിമം ചാര്‍ജ്ജ് 200 രൂപ (5 കി.മീറ്റര്‍ വരെ) മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കി.മീറ്ററിനും 18 രൂപ നിരക്കില്‍ ഈടാക്കാവുന്നതാണ്.

ഡ്രൈവര്‍ ഉള്‍പ്പെടെ 7 യാത്രക്കാര്‍ക്കു വരെ സഞ്ചരിക്കാവുന്ന, 1500 സി സി ക്കു മുകളിലുള്ള മോട്ടോര്‍ ക്യാബുകള്‍ക്ക് (ടൂറിസ്റ്റ്, സാധാരണ മോട്ടോര്‍ക്യാബുകള്‍ ഉള്‍പ്പെടെ) മിനിമം ചാര്‍ജ്ജ് 225 രൂപ (5 കി.മീറ്റര്‍ വരെ) മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കി.മീറ്ററിനും 20 രൂപ നിരക്കില്‍ ഈടാക്കാവുന്നതാണ്.

കായികതാരങ്ങള്‍ക്ക് നിയമനം

മികച്ച പുരുഷ / വനിതാ കായികതാരങ്ങള്‍ക്ക് പബ്ലിക് സര്‍വീസില്‍ നിയമനം നല്‍കുന്ന പദ്ധതി പ്രകാരം, 2010 മുതല്‍ 2014 വരെയുള്ള വര്‍ഷങ്ങളിലെ ശേഷിക്കുന്ന ഒഴിവുകളില്‍ 24 കായികതാരങ്ങള്‍ക്ക് സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നല്‍കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു

2011 ലെ നിയമന ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍:

1) നീതുമോള്‍ ജി.എസ്,
2) നീതു ഹരിദാസ്
3) റ്റിനു തങ്കച്ചന്‍
4) ആന്‍മേരി ജോസ്
5) കാര്‍ത്തിക മോഹനന്‍
6) ജിന്റു ജോസ്
7) ജിതിന്‍ വിശ്വന്‍ ആര്‍. വി
8) രാജേഷ് ആര്‍.

2012 ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍:

9) നീതു വി. തോമസ്
10) വര്‍ഗ്ഗീസ് വി.എ.
11) സാന്ദ്ര കെ.ബി.
12) ഷൈനി സി.കെ.
13) ശാലിനി തോമസ്
14) അജിത് കെ.ആര്‍.
15) ശ്രീരാജ് എം.എസ്.
16) വൃന്ദ എസ്. കുമാര്‍
17) നന്ദഗോപന്‍ വി.
18) ഫാരിക്ഷ പി.
19) സരണ്‍ എസ്.

2013 ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍:

20) ഷമീര്‍ ഇ.

2014 ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍:

21) ഇജാസ് അലി കെ.
22) രാജേഷ് ശേഖര്‍ ഇ.
23) അനില്‍കുമാര്‍ വി.
24) സുജിത്ത് ഇ.എസ്.

തസ്തിക
കേരള ഹൈക്കോടതിയില്‍ പരിഭാഷകരുടെ മൂന്ന് തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കോഴ്‌സ് ആരംഭിക്കല്‍
കേരള ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസസ് വകുപ്പിനു കീഴില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ അക്കാദമിയില്‍ ഫയര്‍ ആന്റ് സേഫ്റ്റി വിഷയത്തില്‍ മൂന്ന് സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ്, ഗവണ്‍മെന്റ് ഓഫ് കേരള എന്നു രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കാനും അനുമതി നല്‍കി. അര്‍ഹരായ എസ് സി / എസ് ടി വിഭാഗക്കാരുടെ ഫീസ് പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് വഹിക്കുന്നതിനനുസരിച്ച് അവര്‍ക്കും പരിശീലനം നല്‍കേണ്ടതാണ്.

ഭൂമി ഏറ്റെടുക്കല്‍
കിഫ്ബിയുടെ ധനസഹായത്തോടെ കൊച്ചി കുണ്ടന്നൂര്‍ ജംഗ്ഷന്‍ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന് 10.53 കോടി രൂപയുടെ ഭരണാനുമതി നല്‍കി.

വിനോദസഞ്ചാര വകുപ്പിനു കൈവശമുള്ള 2 ഏക്കര്‍ ഭൂമിയടക്കം ആകെ 3.14 ഏക്കര്‍ ഭൂമി നിബന്ധനകള്‍ക്കു വിധേയമായി വര്‍ക്കല ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് (വിവിഡ്) പാട്ടത്തിനു നല്‍കാന്‍ അനുമതി നല്‍കി.